വടക്കൻ വിയറ്റ്നാമിലെ ലായ് ചൗവിൽ കനത്ത വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു . ഏഴ് പേർക്ക് പരിക്കേറ്റു . നാല് പേരെ കാണാതാവുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് വിയറ്റ്നാമിൽ മാരകമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ 489 പേർ മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ചെളിയും വെള്ളപ്പൊക്കവും ഗ്രാമത്തെ മൂടുന്നതും, വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളും നിർമ്മിതികളും രക്ഷാപ്രവർത്തനം അടക്കമുള്ള കാര്യങ്ങൾക്ക് തടസമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട് .
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും റോഡുകൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ, നൂറുകണക്കിന് വീടുകൾ എന്നിവ തകർന്നതായും മേഖലയിലെ 238 ഹെക്ടർ വിളകൾ വെള്ളത്തിനടിയിലായതായും സർക്കാരിന്റെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വടക്കൻ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും ഇന്ന് 250 മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്, അങ്ങനെ സംഭവിച്ചാൽ കൂടുതൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.